സൂര്യഗായത്രി വധക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജിയുടേതാണ് ഉത്തരവ്. കൊലപാതകം, അതിക്രമിച്ച് കടക്കൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നാണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് മുന്നിൽ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. അമ്മ വത്സലയ്ക്കും അച്ചൻ ശിവദാസനുമൊപ്പം വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു യുവതി. പുറത്തെ ശബ്ദം കേട്ട് യുവതിയും പിതാവും പുറത്തിറങ്ങി നോക്കി. ഇതിനിടെ പ്രതി അരുൺ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരുന്നു.

അകത്തേക്കു കയറിയ സൂര്യഗായത്രിയെ പ്രതി കുത്തിയത്. തടയാൻ ശ്രമിച്ച ശിവദാസനെ പ്രതി അരുൺ അടിച്ചു നിലത്തിട്ടു. ഭിന്നശേഷിക്കാരിയായ അമ്മ തടയാനെത്തിയപ്പോൾ അവരെയും ആക്രമിച്ചു. വിവാഹാഭ്യർത്ഥന സൂര്യഗായത്രി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.

Top