യു.എ.ഇ.യില്‍ 2022-ല്‍ ശമ്പളവര്‍ധനയെന്ന് സര്‍വേ റിപ്പോര്‍ട്ട്

ദുബായ്: യു.എ.ഇ.യില്‍ അടുത്ത വര്‍ഷത്തോടെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന നല്‍കുന്നതിന് തൊഴിലുടമകള്‍ തയ്യാറാകുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ശമ്പളം മരവിപ്പിക്കുന്ന സാഹചര്യം മറികടന്നുവെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ നടത്തിയ സര്‍വേകളില്‍ യു.എ.ഇ.യില്‍ നിന്ന് 316 കമ്പനികളാണ് പങ്കെടുത്തത്. കോവിഡ് സാഹചര്യത്തെ യു.എ.ഇ. മറികടക്കുകയും തൊഴില്‍മേഖല ശക്തിയാര്‍ജിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജീവനക്കാരുടെ വേതനത്തില്‍ അടുത്ത വര്‍ഷത്തോടെ നാലുശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, നിര്‍മാണം, ഇന്‍ഷുറന്‍സ്, ബിസിനസ് കണ്‍സള്‍ട്ടിങ്, ഊര്‍ജം, പ്രകൃതിവിഭവങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. ഓരോ സ്ഥാപനവും അവരുടെ പ്രവൃത്തിപരിചയമുള്ള ജീവനക്കാരെ പിടിച്ചുനിര്‍ത്തുന്നതിന് ഇന്‍സെന്റീവ് അടക്കമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.

തൊഴില്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ വന്നുതുടങ്ങിയതോടെയാണ് ജീവനക്കാരെ പിടിച്ചുനിര്‍ത്തുന്നതിന് ശ്രമം തുടങ്ങിയിരിക്കുന്നത്. കോവിഡ് കാലയളവിനുമുന്‍പുള്ള വേതന നിലവാരത്തിലേക്ക് ഇനിയും വന്നിട്ടില്ലെങ്കിലും സ്ഥാപനങ്ങള്‍ ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് പദ്ധതികള്‍ വിഭാവനം ചെയ്യുന്നു എന്ന പ്രതീക്ഷാനിര്‍ഭരമായ സര്‍വേഫലമാണ് പുറത്തുവന്നിരിക്കുന്നത്.

സെയില്‍സ്, ടെക്നിക്കല്‍ സ്‌കില്‍ഡ് ട്രേഡുകള്‍, എന്‍ജിനിയറിങ് എന്നീ മേഖലകളിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും എച്ച്.ആര്‍., അക്കൗണ്ട്സ് മേഖലകളിലാണ് കുറവ് റിക്രൂട്ട്മെന്റ് നടക്കുന്നതെന്നും സര്‍വേ വെളിപ്പെടുത്തുന്നു. ഡിജിറ്റല്‍ മേഖലയില്‍ ഉള്ളവരെ നിലനിര്‍ത്തുന്നതിനും കൂടുതലാളുകളെ ജോലിക്ക് എടുക്കുന്നതിനും സ്ഥാപനങ്ങള്‍ ശ്രമം നടത്തുന്നതായും സൂചനയുണ്ട്.

അതേസമയം യു.എ.ഇ.യുടെ തൊഴില്‍മേഖലയില്‍ സുപ്രധാനമാറ്റങ്ങള്‍ക്ക് നീക്കംനടക്കുന്നുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് 10 ശതമാനം സ്വദേശിവത്കരണത്തിനാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ പ്രതിവര്‍ഷം രണ്ടുശതമാനം എന്ന തോതില്‍ അഞ്ചുവര്‍ഷത്തേക്ക് സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നാണ് നിര്‍ദേശം.

Top