സര്‍വേ റിപ്പോര്‍ട്ടുകള്‍ വെറും അഭിപ്രായ പ്രകടനങ്ങള്‍ മാത്രം: പിണറായി വിജയന്‍

കോട്ടയം: സര്‍വേ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒന്നിലും അലംഭാവം പാടില്ല. വസ്തുത തുറന്ന് പറയേണ്ടി വരുന്നത് സര്‍വേ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും വ്യാജമായി സൃഷ്ടിച്ചതാണ്. നിരവധി പ്രതിസന്ധികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നേരിട്ടു. ഇതൊക്കെയുണ്ടായിട്ടും വികസനം മുറ പോലെ നടന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു.

ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയാവുന്നതെല്ലാം അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെയ്തു. പ്രതിപക്ഷം നുണക്കഥകളിറക്കി. ധാരാളം കാര്യങ്ങള്‍ പ്രചരിപ്പിച്ചു. വസ്തുതകള്‍ അവതരിപ്പിക്കേണ്ട മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്തു. പിഎസ് സി വിഷയം അതിന് ഉദാഹരണമാണ്.

95196 പിഎസ് സി നിയമനമേ നല്‍കിയിട്ടുള്ളൂവെന്ന് പ്രചരിപ്പിച്ചു. നുണകള്‍ വലിയ തോതില്‍ ആവര്‍ത്തിച്ചു. യുഡിഎഫിന്റെ ഭാഗമായി ഘടകകക്ഷിയായി ചില മാധ്യമങ്ങള്‍ മാറുന്നു. പ്രതിപക്ഷത്തിന് വസ്തുതകളുടെ പിന്‍ബലത്തോടെ ആരോപണം ഉന്നയിക്കാനായിട്ടില്ല. ചീട്ട് കൊട്ടാരങ്ങള്‍ പോലെ അതൊക്കെ തകര്‍ന്ന് വീണു.

കേന്ദ്ര ഏജന്‍സികളെപ്പോലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കൂട്ട് പിടിക്കുന്നു. ദിനം പ്രതിയെന്നോണം ഇന്ധനവില വര്‍ധിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ വില കൂട്ടുന്നത് നിര്‍ത്തി വച്ചോയെന്ന് സംശയമുണ്ട്. ബിജെപിയും കോണ്‍ഗ്രസും നുണക്കഥകള്‍ ഉണ്ടാക്കുന്നു. പ്രകടന പത്രിക മുന്‍നിര്‍ത്തിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

നേമത്തെ വോട്ട് കച്ചവടത്തിന്റെ വസ്തുത പുറത്ത് വന്നു. അഞ്ച് കൊല്ലം മുന്‍പ് വോട്ട് കച്ചവടം നടത്തി കോണ്‍ഗ്രസ് ബിജെപിക്ക് നേമത്ത് അവസരമൊരുക്കി. നേമത്ത് നടന്നത് ഡീല്‍ തന്നെയാണ്. നേമത്ത് ബിജെപി ജയിക്കട്ടെ തൊട്ടടുത്ത് കോണ്‍ഗ്രസ് ജയിക്കട്ടെ എന്നതായിരുന്നു നയം. കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയെന്ന സുരേന്ദ്രന്‍ പിള്ളയുടെ ആരോപണം ഗൗരവതരമാണ്.

 

Top