പൂനെ: ബ്രെയിന്‍ ട്യൂമര്‍ വന്ന് മരിച്ച യുവാവ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരട്ട കുട്ടികളുടെ അച്ഛന്‍. 27-ാം വയസിലാണ് യുവാവ് ട്യൂമര്‍ ബാധിച്ച് മരിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ ചെന്ന പൂനെ സ്വദേശി പ്രതമേഷ് എന്ന യുവാവിന് ബ്രെയിന്‍ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത് അവസാന ഘട്ടത്തിലായിരുന്നു.
മകന്റെ മരണത്തില്‍ കരഞ്ഞു തളരാത്ത ഒരു അമ്മയുടെ നിശ്ചയ ദാര്‍ഡ്യമാണ് മകന്‍ മരിച്ചിട്ടും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷത്തിനിപ്പുറം ഇരട്ട കുഞ്ഞുങ്ങള്‍ പിറക്കുന്ന അപൂര്‍വതയിലേക്ക് ഒരു കുടുംബത്തെ കൊണ്ടെത്തിച്ചത്. രോഗബാധിതനായ മകന്റെ സൂക്ഷിച്ചുവെച്ച ബീജത്തെ ഐവിഎഫ് ചികിത്സയിലൂടെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. അങ്ങനെ മകന്‍ നഷ്ടപ്പെട്ട ദുഃഖത്തില്‍ കഴിയുന്ന 48-കാരിയായ രാജശ്രീ രണ്ട് വര്‍ഷങ്ങള്‍ക്ക് മകന്റെ കുഞ്ഞിന് അമ്മൂമ്മയുമായി.
ഒരു ചികിത്സയ്ക്കും അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാവില്ലെന്ന് മനസിലാക്കിയപ്പോള്‍ സമയം ഏറെ വൈകിയിരുന്നു . മകനെ വിട്ടുപിരിയുന്നതിലുള്ള അമ്മയുടെ ദുഃഖം കണ്ടാണ് ആശുപത്രി അധികൃതര്‍ പ്രതമേഷിന്റെ ബീജം സൂക്ഷിച്ചുവെക്കാമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുന്നത്. അങ്ങനെയെങ്കിലും തന്റെ മകന്റെ ഓര്‍മകളെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആ അമ്മ. അങ്ങനെയാണ് സൂക്ഷിച്ചുവെച്ച ബീജങ്ങള്‍ക്ക് ഐവിഎഫിലൂടെ പുതുജീവന്‍ നല്‍കാമെന്ന തീരുമാനത്തില്‍ രാജശ്രീ എത്തുന്നത്.
താന്‍ തന്നെ ആ ഭ്രൂണത്തെ ഗര്‍ഭത്തില്‍ പേറാമെന്ന നിശ്ചയദാര്‍ഡ്യത്തിലായിരുന്നു അവര്‍. എന്നാല്‍ പ്രായം തടസ്സമായി. തുടര്‍ന്നാണ് അകന്ന ബന്ധു ഗര്‍ഭം ധരിക്കാമെന്ന സമ്മതത്തോടെ രാജശ്രീയെ സമീപിച്ചത്. അങ്ങനെ ബന്ധുവായ സ്ത്രീയുടെ കാരുണ്യത്താല്‍ മറ്റൊരു ഗര്‍ഭപാത്രത്തില്‍ പ്രതമേഷിന്റെ ജീവന് തുടര്‍ച്ചയുണ്ടാവുകയായിരുന്നു. എന്നാല്‍ ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് രാജശ്രീക്ക് ലഭിച്ചത്. ആണ്‍കുട്ടിക്ക് രാജശ്രീ മകന്റെ പേരു തന്നെയാണ്. നല്‍കിയത്. പെണ്‍കുട്ടിക്ക് പ്രീഷയെന്നും. ദൈവത്തിന്റെ സമ്മാനമെന്നാണ് പ്രീഷയുടെ അര്‍ഥം.
ഞാനും മകനും തമ്മില്‍ ഗാഢമായ ബന്ധമായിരുന്നു. ജര്‍മനിയില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനൊരുങ്ങുമ്പോഴാണ് അവന് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. കീമോതെറാപ്പിയും റേഡിയേഷനും ആരംഭിക്കുന്നതിന് മുമ്പ് അവന്റെ ബീജങ്ങള്‍ സൂക്ഷിക്കാമെന്ന നിര്‍ദേശം ഡോക്ടര്‍മാരാണ് മുന്നോട്ടുവെക്കുന്നത്. പ്രതമേഷ് അതിന് സമ്മതം മൂളിയെന്നും രാജശ്രീ പറയുന്നു.
അമ്മ രാജശ്രീയെയും സഹോദരി ധ്യാന ശ്രീയെയും ആണ് മരണാനന്തരം ബീജമുപയോഗിക്കാന്‍ അവകാശപ്പെടുത്തിയിരിക്കുന്നത്. അപ്പോഴും മരിച്ച പ്രതമേഷിനെ വീണ്ടെടുക്കാമെന്ന സ്വപ്നതുല്യമായ അവസ്ഥയിലെത്തുമെന്ന് അവരാരും പ്രതീക്ഷിച്ചിരുന്നില്ല. 2016-ലാണ് പ്രതമേഷിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. സെപ്റ്റംബറില്‍ അവന്‍ മരിക്കുകയും ചെയ്തു.
എന്റെ മകളെ അവന്റെ മരണ ശേഷം സന്തോഷവതിയായി കണ്ടിട്ടേയില്ല. എന്റെ ലോകവും ചുരുങ്ങി. അങ്ങനെയാണ് സൂക്ഷിച്ചുവെച്ച ബീജങ്ങളിലൂടെ അവനെ വീണ്ടെടുക്കാമെന്ന ആ തീരുമാനം ഞങ്ങളെടുക്കുന്നത്’, രാജശ്രീ പറഞ്ഞു.