മഴക്കാലത്ത് തവള കരയും പോലെയാണ് രാമക്ഷേത്ര വിഷയത്തില്‍ മോഹന്‍ ഭഗവതിന്റെ പ്രസ്ഥാവനയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ്. അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന മോഹന്‍ഭാഗവതിന്റെ പ്രസ്താവനയെയാണ് കോണ്‍ഗ്രസ് പരിഹസിച്ചത്.

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ബി.ജെ.പിയും ആര്‍.എസ്.എസും രാമക്ഷേത്രനിര്‍മാണ വിഷയം എടുത്തിടും. മഴക്കാലത്ത് ചില തവളകള്‍ പുറത്തിറങ്ങി പ്രത്യേക രീതിയില്‍ കരയും. അതുപോലെയാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും. തെരഞ്ഞെടുപ്പ് അടുക്കുന്നു എന്ന് തോന്നുമ്പോള്‍ അവര്‍ കൃത്യമായി രാമസ്‌നേഹം പുറത്തെടുക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

മോഹന്‍ ഭഗവതിനെയാണ് ഇത്തവണ എന്‍ഡിഎ ഇക്കാര്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിന്റേയും നാല് മാസം മുന്‍പ് ഇവര്‍ക്ക് രാമനെ ഓര്‍മ്മ വരും. ഇതോടെ രാമസ്‌നേഹം നുരഞ്ഞുപൊന്തും. വിശ്വാസികളുടെ വോട്ട് പിടിക്കാന്‍ ക്ഷേത്രനിര്‍മാണത്തെ കുറിച്ച് പറയും. മഴക്കാലത്ത് ഇറങ്ങുന്ന തവളകളെ പോലെ ഓരോ തെരഞ്ഞെടുപ്പ് സമയത്തും ഇവര്‍ പുറത്തിറങ്ങി പറയുന്ന കാര്യങ്ങളില്‍ ഒരു സത്യസന്ധതയും ഇല്ല. അതൊന്നും യാഥാര്‍ത്ഥ്യമാക്കുകയും ഇല്ലെന്ന് സുര്‍ജേവാല തുറന്നടിച്ചു.

കൈകേയി രാമനെ 14 വര്‍ഷത്തെ വനവാസത്തിന് അയച്ചു. എന്നാല്‍ ഇന്നത്തെ കലിയുഗത്തില്‍ കൈകേയിയായ ബി.ജെ.പിയും ആര്‍.എസ്.എസും രാമനെ 30 വര്‍ഷത്തെ വനവാസത്തിന് അയച്ചിരിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബി.ജെ.പി രാമനെ നാടുകടത്തും. പിന്നീട് തെരഞ്ഞെടുപ്പ് അടുക്കുന്നതിന് നാല് മാസം മുന്‍പ് അദ്ദേഹത്തെ ഓര്‍ക്കും. രാമനെക്കുറിച്ച് പറയുകയും നാഥൂറാമിനെ മനസില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നവരാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാംജന്മഭൂമി ബാബ്‌റി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അത് കോടതി തീരുമാനിക്കേണ്ട കാര്യമാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

Top