ബസിലെ മര്‍ദ്ദനം സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സുരേഷ് കല്ലട ; വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ചകേസില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയുടെ മൊഴിയെടുക്കല്‍ പൂർത്തിയായി. സംഭവം തന്‍റെ അറിവോടയല്ലെന്ന് സുരേഷ് കല്ലട വ്യക്തമാക്കി.

പൊലീസിന്റെ നോട്ടിസ് പ്രകാരം നാലുമണിയോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ഹാജരായ സുരേഷ് കല്ലടയെ അഞ്ചുമണിക്കൂര്‍ നേരം മൊഴിയെടുത്തു. സുരേഷിന്റെ ഫോണ്‍ പരിശോധിച്ച പൊലീസ് കോള്‍ ലിസ്റ്റുകൾ പരിശോധിച്ചു.

സംഭവിക്കാൻ പാടില്ലാത്തതു ഒക്കെ സംഭവിച്ചു പോയെന്നും കുറ്റക്കാരായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. ഇത്തരക്കാരെ വച്ച് പ്രസ്‌ഥാനം നടത്തിക്കൊണ്ടു പോകാൻ താല്പര്യം ഇല്ലെന്നും സുരേഷ് അറിയിച്ചു.

ഇന്ന് ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് എത്തിയത്. രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് ഹാജരാകാൻ ആവില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം കേസില്‍ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

Top