സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും ? അണിയറയിൽ കരുനീക്കങ്ങൾ തകൃതി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം പിന്നിട്ടുമ്പോള്‍ മന്ത്രിസഭയില്‍ അഴിച്ച് പണിക്ക് ഒരുങ്ങുന്നു.രണ്ടാമത് എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടന സെപ്റ്റംബര്‍ മാസത്തോടെ നടക്കും. ഇതോടെ കാബിനറ്റില്‍ ചില മാറ്റങ്ങളെല്ലാം ഉണ്ടാകുമെന്നാണ് സൂചനകള്‍.

നിലവില്‍ മുഖ്യ ഭരണകക്ഷിയായ ബിജെപി വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനസംഘടന പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. കേരളത്തില്‍ നിന്ന് വി,മുരളീധരന് പുറമെ സുരേഷ് ഗോപി എം.പി മന്ത്രി സഭയിലെത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ദുര്‍ബലപ്പെടുത്തിയതും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അയോധ്യ കേസ് വിധിയുമെല്ലാം പ്രതികൂല അഭിപ്രായങ്ങളെക്കാള്‍ അനുകൂല അഭിപ്രായമാണ് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെ കുറിച്ചുണ്ടാക്കിയത്.

അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലെ വളര്‍ച്ചയും ഇവയില്‍ പെടും. പൗരത്വ ഭേദഗതി ആക്ട്, ഷഹീന്‍ബാഗിലെ സമരം തുടര്‍ന്ന് ഡല്‍ഹിയില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതും രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ കലാപം ഇവയാണ് ഇക്കാലയളവില്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തിയത്.

ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത് രാജ്യമായിട്ടും കോവിഡ്-19 മഹാമാരി കേസുകള്‍ അധികമാകാതെ പിടിച്ചുനിര്‍ത്തിയതിന് നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ പുകഴ്ത്തിയിട്ടുണ്ട്. 5164 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. 89,995 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനെ ഇന്ത്യ പ്രതിരോധിച്ചത് അഞ്ച് ഘട്ടമായി നില്‍ക്കുന്ന രാജ്യമാകെയുള്ള ലോക്ഡൗണിലൂടെയായിരുന്നു. ഇതിലൂടെ സാമ്പത്തിക രംഗം വീണ്ടും മോശമായി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ സ്വകാര്യവത്കരണത്തിന് വഴിമാറി കൊടുക്കുന്നു എന്ന ശക്തമായ ആരോപണവുമുണ്ടായി.

എന്നാല്‍ ഇക്കാലങ്ങളിലത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മതിപ്പ് കുറഞ്ഞിട്ടില്ല. ഏപ്രില്‍ മാസത്തില്‍ ആഗോള ഡേറ്റ ഇന്റലിജന്‍സ് സംരംഭമായ മോണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വ്വേയില്‍ ലോകത്തെ പത്ത് പ്രമുഖ നേതാക്കന്മാരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ക്കൊപ്പമാണ് മോദിയുടെ സ്ഥാനം.

Top