മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ബുധനാഴ്ച ഹാജരാകും

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും. അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യല്‍. നവംബര്‍ 18ന് മുന്‍പ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.

കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പുചോദിച്ച് രംഗത്തുവരികയും മാധ്യമ പ്രവര്‍ത്തക പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 354 എ വകുപ്പ് പ്രകാരം നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.

ഒക്ടോബര്‍ 27-നാണ് സംഭവം. സ്വകാര്യ ഹോട്ടലില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. കേസില്‍ പരാതിക്കാരിയുടെ മൊഴി പോലീസും മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാര്‍, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

Top