അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നല്‍കി സുരേഷ് ഗോപിയെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. സ്റ്റേഷനു പുറത്തേക്കു കാറിലെത്തിയ സുരേഷ് ഗോപി സണ്‍റൂഫ് തുറന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അതേസമയം പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നു. കനത്ത സുരക്ഷയാണ് സ്റ്റേഷന്‍ പരിസരത്ത് ഏപ്പെടുത്തിയത്.

സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യവുമായി നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം. ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സുരേഷ് ഗോപിയെ അനുഗമിച്ചു. ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.

Top