സുരേഷ് ഗോപിക്കെതിരായി നടപടി എടുത്ത കളക്ടര്‍ അനുപമയുടെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാല

തൃശൂര്‍: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണമാക്കിയ സംഭവത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയതിന് പിന്നാലെ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാല. ബിജെപി പ്രവര്‍ത്തകരാണ് കളക്ടര്‍ക്കെതിരെ പൊങ്കാലയുമായി രംഗത്തെത്തിയത്. അനുപമയുടെ ഫേസ്ബുക്കില്‍ ശരണം വിളിയുമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നല്‍കണമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രസംഗത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കും. അയ്യന്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് പരിശോധിക്കു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. ഇതെല്ലാം കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Top