ബിജെപിയില്‍ വന്‍ അഴിച്ചുപണികള്‍ ! പാര്‍ട്ടി തലപ്പത്ത് ഇനി സുരേഷ്‌ഗോപി ?

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയില്‍ വന്‍ അഴിച്ചുപണികളെന്ന് റിപ്പോര്‍ട്ട്. എംപിയും നടനുമായ സുരേഷ് ഗോപി വൈകാതെ പാര്‍ട്ടിയെ നയിക്കാന്‍ തലപ്പത്തെത്തുമെന്നാണ് പുറത്തുവരുന്ന പുതിയ സൂചന. കേന്ദ്ര നേതൃത്വം ഇടപെട്ട് കേരളത്തില്‍ നടപ്പിലാക്കേണ്ട ചുമതലകള്‍ സുരേഷ് ഗോപിയെ നേരിട്ട് ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍.

തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി ഉടന്‍ ഉണ്ടാവുമെന്ന സൂചനയും കേന്ദ്ര നേതൃത്വത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ബൂത്ത് തലം മുതല്‍ അഴിച്ചുപണി വേണമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാട്.

നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത തോല്‍വിയാണ് ബിജെപിക്കുണ്ടായത്. സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയാത്തതിന് പുറമേ, കൈയിലുണ്ടായിരുന്ന നേമം നഷ്ടമായതും സംസ്ഥാന നേതൃത്വത്തിന്റെ കഴിവില്ലായ്മയാണെന്നാണ് പൊതുവായ അഭിപ്രായം. തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ ഉയര്‍ന്ന കൊടകര ഇടപാടുകളെ കുറിച്ചുള്ള വാര്‍ത്തകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാനാദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ ജനറല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാവും അടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടക്കുക. സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി അടുത്തിടെ പാര്‍ട്ടിയിലെത്തിയ നേതാക്കളും കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തള്ളി. അദ്ധ്യക്ഷനെ മാറ്റാന്‍ നീക്കം നടക്കുന്നതായുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്. അതു സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അദ്ധ്യക്ഷ സ്ഥാനം തന്റെ മനസിലില്ലെന്ന് സുരേഷ് ഗോപിയും ആവര്‍ത്തിച്ചിരുന്നു. സിനിമാക്കാരനല്ല രാഷ്ട്രീയക്കാരനാണ് ആ പദിവിയില്‍ ഇരിക്കേണ്ടതെന്നാണ് താരത്തിന്റെ അഭിപ്രായം.

Top