വേഗം മരിച്ച് താഴമൺ കുടുംബത്തിൽ പുനർജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം : വേഗം മരിച്ച് തനിക്ക് താഴമൺ കുടുംബത്തിൽ പുനർജനിക്കണമെന്നാണ് ആഗ്രഹമെന്ന് നടൻ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ പുറത്ത് നിന്ന് തൊഴുകയല്ല, അകത്തു കയറി തഴുകണമെന്നാണ് മോഹമെന്നും സുരേഷ് ഗോപി പറ‍ഞ്ഞു. തന്റെ ആഗ്രഹം കണ്ഠര് രാജീവരുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ 2016 ൽ വിവാദത്തിൽ പെട്ടു. ബ്രാഹ്മണനാകണമെന്ന് ആവശ്യപ്പെട്ടു എന്ന നിലയിൽ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. മകൾ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനാണ് സുരേഷ് ഗോപി കുടുംബസമേതം എത്തിയത്. മോദിയുമായുള്ള കുടിക്കാഴ്ചയുടെ ഫോട്ടോകൾ സുരേഷ് ഗോപി പങ്കുവച്ചിരുന്നു. MODI, the Family Man.. PARIVAROM ki NETA എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചത്.

ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഭാഗ്യയുടെ വിവാഹ നിശ്ചയം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവിവരന്‍. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ലളിതമായിട്ട് ആയിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ നടക്കും. ഗുരുവായൂരിൽ വച്ചുള്ള വിവാഹ ചടങ്ങിന് ശേഷം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 20ന് റിസപ്ഷന്‍ നടക്കുമെന്ന് നേരത്തെ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്‍മി, നടൻ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. ഗോകുലും മാധവും സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Top