വ്യാജരേഖയുണ്ടാക്കി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസ്; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി ആംഢബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വ്യാജ രേഖ ചമക്കല്‍, തെളിവ് നശിപ്പിക്കല്‍, മോട്ടോര്‍ വാഹനവകുപ്പിലെ വകുപ്പുകള്‍ എന്നിവയാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വ്യാജ വിലാസത്തില്‍ പുതുച്ചേരി രജിസ്‌ട്രേഷനില്‍ രണ്ട് ഓഡിക്കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ടുമെന്റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങള്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്.

സുരേഷ് ഗോപിയെ കൂടാതെ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരും വ്യാജ രജിസ്‌ട്രേഷനില്‍ അന്വേഷണം നേരിട്ടിരുന്നു. എന്നാല്‍, ഫഹദ് ഫാസില്‍ പിഴയടച്ച് കേസില്‍ നിന്നും ഒഴിവായി. അമല പോളിന്റെ വാഹനം കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. പിഴയടക്കാന്‍ തയ്യാറാകാതിരുന്ന സുരേഷ് ഗോപി, വാഹനങ്ങള്‍ ന്യൂഡല്‍ഹിയിലേക്കും ബംഗളൂരിലേക്കും മാറ്റിയിരുന്നെങ്കിലും ഇപ്പോള്‍ ഈ വാഹനങ്ങള്‍ എറണാകുളത്തുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. കുറ്റപത്രം നാളെ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിക്കും.

Top