പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് ; സുരേഷ് ഗോപി എം.പിക്ക് ഹൈക്കോടതി ജാമ്യം

suresh gopi

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും, അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശം നല്‍കി.

ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും കോടതി അറിയിച്ചു. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു.

വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസുമായി ബന്ധപ്പെട്ട് നേരത്തെ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് നടനെ ചോദ്യം ചെയ്തത്.

പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് സുരേഷ് ഗോപി കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010ല്‍ പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചെന്ന വാടക കരാറിന്റെ അടിസ്ഥാനത്തില്‍ 2014ല്‍ ആഢംബര വാഹനം സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

Top