പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതെന്ന് സുരേഷ് ഗോപി. ശബരിമല വിഷയം പ്രചാരണമാക്കില്ല. ശബരിമലയിലെ സംഭവ വികാസങ്ങളില്‍ വേദനയുണ്ട്. പ്രചാരണത്തിന് മറ്റ് പല വിഷയങ്ങളുണ്ടെന്നും കേന്ദ്രത്തിന്റെ ഭരണ നേട്ടങ്ങള്‍ പറയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂരില്‍ മറ്റ് സ്ഥാനാര്‍ഥികളെ പരിഗണിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകുക ആയിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. നേരത്തേ തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് പ്രഖ്യാപനമുണ്ടായത്.

ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു. അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും നടക്കുക. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസുമാണ്.

Top