മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് സുരേന്ദ്രൻ; നിയമനടപടിയുമായി സഹകരിക്കും

കാസർകോഡ് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളക്കേസാണെന്ന് മുൻപേ ഞങ്ങൾ വ്യക്തമാക്കിയിരുന്നു. നിയമനടപടിയുമായി സഹകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹമാണ്. നരേന്ദ്ര മോദിയുടെ കേരളത്തോടുള്ള പരിഗണനയാണ്‌ തെളിയിക്കുന്നത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നത് വ്യാജ പ്രചാരണമാണ്. കാസർഗോഡ്, ആലപ്പുഴ എം.പിമാരുടെ അവകാശവാദം അതിശയിപ്പിക്കുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എട്ടുകാലി മമ്മൂഞ്ഞിന്റെ മൂത്താപ്പയെ പോലെയാണ്‌. വല്ലാത്ത തള്ളാണ് ഉണ്ണിത്താൻ നടത്തുന്നത്. ഇത്തരം നാടകങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം തീരുമാനിച്ചു. 24നായിരിക്കും ഫ്ലാ​ഗ് ഓഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. ഒന്നാമത്തെ വന്ദേഭാരത് കോട്ടയം വഴിയായിരുന്നു സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്.

Top