ഞാൻ ഹോം ക്വാറന്റീനില്‍, നിര്‍ദേശങ്ങള്‍ ഉത്തരവാദിത്തത്തോടെ അനുസരിക്കുന്നു: സുരാജ്

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനിലാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് തന്റെ വസതിയില്‍ വച്ച് നടന്ന കൃഷി സംബന്ധമായ ഒരു പരിപാടിക്ക് പൊലീസ് ഇന്‍സ്‌പെക്ടറും വാമനപുരം എംഎല്‍എ ഡി.കെ മുരളിയും സംബന്ധിച്ചതിനാലുമാണ് തങ്ങളോടു നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞിരിക്കുന്നതെന്ന് നടന്‍ വ്യക്തമാക്കി. താന്‍ നിര്‍ദേശങ്ങള്‍ ഉത്തരവാദിത്തത്തോടെ അനുസരിക്കുന്നുവെന്ന് സുരാജ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സുരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Dear Friends,
കേരള സർക്കാരിൻ്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എൻറെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാൻ വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്കിനു വിട്ടു നൽകുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎൽഎ ശ്രീ. ഡി കെ മുരളി നിർവഹിക്കുകയും ഞാൻ ആ ചടങ്ങിൽ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങിൽ വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടറും പങ്കെടുത്തിരുന്നു.എന്നാൽ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്.അതിനാൽ പോലീസ് ഇൻസ്പെക്ടറും മറ്റു പോലീസുകാരും ഇപ്പോൾ ഹോം ക്വാറൻ്റയിനിൽ ആണ്. ആ ഉദ്ഘാടനച്ചടങ്ങിൽ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു.മാസ്കും ധരിച്ചിരുന്നു.എങ്കിലും സുരക്ഷാർത്ഥം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ പ്രവർത്തകർ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാൽ ഞാൻ ഹോം ക്വാറൻ്റയിനിൽ തുടരുന്നതാണ്…കോവിഡ് പ്രതിരോധ ത്തിൽ കേരളം ലോകത്തിനു മാതൃക ആയത് മാനസിക മായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലർത്തിയ സാമൂഹിക അകലം കൊണ്ട് ആണ്.. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു..ആരോഗ്യ പ്രവർത്തകർ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങൾ അർഹിക്കുന്നു.എത്രയും പെട്ടെന്ന് നേരിൽ കാണാമെന്ന വിശ്വാസത്തോടെ
നിങ്ങളുടെ
സുരാജ് വെഞ്ഞാറമൂട്

Top