കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടി; ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്ര നടപടിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ജമ്മുകശ്മീര്‍ പ്യൂപ്പിള്‍സ് കോണ്‍ഫന്‍സ് പാര്‍ട്ടി, സിവില്‍ സര്‍വീസ് ഉപേക്ഷിച്ച ഷാ ഫൈസല്‍, സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി തുടങ്ങിയവരുടേതടക്കം 23 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.

നിയമസഭയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയയോടെ മാത്രമേ ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം എടുത്തുകളയാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് ഹര്‍ജികളിലെ പ്രധാനവാദം.

ജസ്റ്റിസുമാരായ എന്‍.വി രമണ, സജ്ഞയ് കിശന്‍ കൌള്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടന ബഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

ഈ വര്‍ഷം ആഗസ്ത് 5നാണ് കശ്മീരിന് പ്രത്യേക അധികാരം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം 370 കേന്ദ്രം എടുത്തുകളഞ്ഞത്. ശേഷം ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവയെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു.

Top