അയോധ്യ കേസ്; മധ്യസ്ഥ വിഷയം സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും

ന്യൂഡല്‍ഹി: അയോധ്യകേസില്‍ മധ്യസ്ഥ ശ്രമം സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും. ചീഫ് ജസ്‌റ്‌റിസ് രജ്ജന്‍ ഗഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധിപറയുക. മധ്യസ്ഥ സംഘത്തിലേക്കുള്ള അംഗങ്ങളെ കഴിഞ്ഞ ദിവസം കക്ഷികള്‍ നിര്‍ദേശിച്ചിരുന്നു.

മുന്‍ ചീഫ് ജസ്‌റ്‌റിസുമാരായ ദീപക് മിശ്ര, ജെ.എസ് ഖേഹാര്‍ എന്നിവരുടെ പേരുകളാണ് ഹിന്ദുമഹാസഭ നല്‍കിയത്. സുപ്രീംകോടതി ജഡ്ജിമാരായിരുന്ന കുര്യന്‍ ജോസഫിനെയും എ.കെ.പട്‌നായിക്കിനെയുമാണ് നിര്‍മോഹി അഖാഡ നിര്‍ദേശിച്ചത്. കേസ് ഇന്ന് പത്തരയ്ക്ക് കോടതി പരിഗണിച്ചേക്കും.

ഭൂമി തർക്കം മതപരവും വൈകാരികവുമായ വിഷയമായതിനാൽ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നാണ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം കക്ഷികളുടെ വാദം സുപ്രിം കോടതി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. ഈ മധ്യസ്ഥത നീക്കത്തിന് കോടതി മേല്‍ നോട്ടം ഉണ്ടാകും എന്നതിനാല്‍ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ലിം കക്ഷികള്‍ അനുകുലിച്ചിരുന്നു.

ഉത്തരവിന് മുൻപ് മധ്യസ്ഥയെപ്പറ്റി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി നോട്ടീസ് ഇറക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. ഇതംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.

Top