ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റീസിനെതിരെ ലൈംഗികപീഡന ആരോപണമുന്നയിച്ച സുപ്രീംകോടതി മുന്‍ജീവനക്കാരി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി. ജസ്റ്റീസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗസമിതി യുവതിയുടെ മൊഴി രേഖപ്പെടുത്തി.

പരാതിയുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും പരാതിക്കാരി സമിതിക്ക് കൈമാറിയതായാണ് വിവരം. മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ചീഫ് ജസ്റ്റിസിന്റെ ലൈംഗിക ശ്രമം ചെറുത്തതിന് പ്രതികാര നടപടിയെന്നോണം ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സമിതി പരിശോധിക്കും. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ഭരണചുമതലകളില്‍നിന്ന് മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടിരുന്നു.

Top