മുല്ലപ്പെരിയാർ; ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡൽഹി: മുല്ലപ്പെരിയാർ ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേൽനോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകുന്നതിൽ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും നിലപാട് കോടതി ആരായും. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണസജ്ജമാകുന്നതുവരെ ഡാം സുരക്ഷാ നിയമത്തിൽ അനുശാസിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നടത്താൻ മേൽനോട്ട സമിതിക്ക് അധികാരം നൽകിക്കൊണ്ട് ഉത്തരവിറക്കാമെന്ന നിർദേശം കഴിഞ്ഞ തവണ കോടതി മുന്നോട്ടുവച്ചിരുന്നു.

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കുമെന്നും സുപ്രിംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പ്രവർത്തനം പൂർണതോതിലാകാൻ ഒരു വർഷമെടുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. അതുവരെ മേൽനോട്ട സമിതിക്ക് തുടരാവുന്നതാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി നിർദേശം മുന്നോട്ടുവച്ചു.

സ്ഥിരം സമിതി രൂപീകരിക്കുന്നത് വരെ മേൽനോട്ട സമിതിക്ക് നിയമപരമായ എല്ലാ പ്രവർത്തനങ്ങളും നിർവഹിക്കാൻ കഴിയുമെന്ന് പറയണമെന്നാണോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. സ്ഥിരം സമിതി രൂപീകരണത്തിന് ഒരു വർഷമെടുക്കുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ മറുപടി നൽകി. അണക്കെട്ടിന്റെ ദൃഢത, ഘടന തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ ആയതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Top