കെ.എം ഷാജിയുടെ അപ്പീൽ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

km shaji

തിരുവനന്തപുരം : മുസ്ലിം ലീഗ് നേതാവ് കെ .എം ഷാജിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍, എം. ആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അഴീക്കോട് നിയമസഭാ തെരഞ്ഞടുപ് ഫലം റദ്ദാക്കി തനിക്ക് അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് കെ.എം ഷാജിയുടെ ആവശ്യം.

ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യവും കോടതിയില്‍ ചൂണ്ടിക്കാട്ടും. ഇത്തരം തെരഞ്ഞടുപ്പ് കേസുകളില്‍ എം.എല്‍.എമാര്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കാറുണ്ടെന്ന് ഈ അപ്പീല്‍ നേരെത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു.

അതേസമയം, സുപ്രീംകോടതി സ്‌റ്റേ നീട്ടാത്തതിനാൽ കെ എം ഷാജി നിയമ സഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ഈ മാസം 24 മുതൽ എംഎൽഎ അല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹർജിയിൽ കെ.എം.ഷാജിയുടെ വാദം.

അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു

Top