നിര്‍ഭയ കേസ്; പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ വാദം. അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി ഹൈക്കോടതി തള്ളിയ വാദത്തിനെതിരായാണ് പവന്‍ ഗുപ്ത ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

അതേസമയം നിര്‍ഭയ കേസില്‍ കേസില്‍ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റണം എന്നാണ് വാറന്റ്.

കേസിലെ നാല് പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ നേരത്തെ ഡല്‍ഹിയിലെ വിചാരണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ദയാഹര്‍ജിയും മറ്റു ഹര്‍ജികളും നല്‍കിയതോടെ വിധി കോടതി സ്റ്റേ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല ഹൗസ് കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയായിരുന്നു.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top