ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും ; എന്‍ഐഎ റിപ്പോര്‍ട്ടും പരിഗണനയില്‍

hadiya

ന്യൂഡല്‍ഹി : ഹാദിയാ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നു. ഷെഫിന്‍ ജഹാന്റേയും ഹാദിയയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടക്കം കേസിന്റെ ഏറ്റവും നിര്‍ണ്ണായകമായ വശങ്ങള്‍ കോടതി പരിശോധിക്കും. കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കുന്നതിനാണ് വിവാഹം കഴിച്ചതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനക്ക് വരും.

മാതാപിതാക്കളുടെ സംരക്ഷണത്തില്‍ നിന്ന് മോചിപ്പിച്ച് ഹാദിയയെ സേലത്ത് പഠിക്കാന്‍ അനുവദിച്ച ഇടക്കാല ഉത്തരവിന് ശേഷമുള്ള വാദങ്ങളാണ് സുപ്രിംകോടതിയില്‍ ഇന്ന് ആരംഭിക്കുന്നത്.

ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം സംബന്ധിച്ച പുതിയ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാവുമെന്നാണ് സൂചന. വിവാഹാലോചനാ വെബ്‌സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ വിശദീകരണത്തിന് വിരുദ്ധമായ മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഷെഫിന്‍ ജഹാനായി ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Top