ജസ്റ്റിസ് ലോയ വിധിക്ക് പിന്നാലെ സുപ്രീം കോടതി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന വിധിക്ക് പിന്നാലെ സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സൈറ്റ് ഓഫ്‌ലൈനിലാണുള്ളത്.

ഇതാദ്യമായല്ല ഈ ഹാക്കിങ് ഗ്രൂപ്പ് ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത്. 2013ല്‍ ഇന്ത്യന്‍ സൈറ്റുകളുള്‍പ്പെടെ നൂറുകണക്കിന് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് കുപ്രസിദ്ധിയാര്‍ജിച്ച സംഘമാണ് ബ്രസീല്‍ ഹാക്ക് ടീം.

സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതി തള്ളിയതിന് മിനിറ്റുകള്‍ക്കകമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ ഗുജറാത്തിലെ സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരിലെ ഹോട്ടലില്‍ ലോയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Top