സ്വവർഗവിവാഹത്തിനു നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വിധി നാളെ

ന്യൂഡൽഹി : സ്വവർഗവിവാഹത്തിനു നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് ചൊവ്വാഴ്ച രാവിലെ 10.30ന് വിധി പറയുക. പത്തു ദിവസം നീണ്ട വാദം കേൾക്കലിന് ഒടുവിലാണു വിധി പ്രസ്താവം. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എസ്.കെ.കൗൾ, എസ്.ആർ.ഭട്ട്, ഹിമ കോലി, പി.എസ്.നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ളത്.

മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, അഭിഷേക് മനു സിങ്‍വി, രാജു രാമചന്ദ്രൻ, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി തുടങ്ങിയവരാണു ഹർജിക്കാർക്കുവേണ്ടി വാദിച്ചത്. സ്വവർഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഇവർ കോടതിയെ അറിയിച്ചു. അതുപോലെ സ്വവർഗാനുരാഗികൾക്കു രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങൾ നൽകണമെന്നും ഇവർ കോടതിൽ വാദിച്ചു.

എന്നാൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ ശക്തമായി എതിർത്ത കേന്ദ്ര സർക്കാർ, ഇതു നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്‍റെ കാഴ്ചപ്പാടാണെന്നു കോടതിയെ അറിയിച്ചു. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു വരേണ്യരുടെ മാത്രം വിഷയമല്ലെന്നു വ്യക്തമാക്കാൻ, കുടുംബം ഉപേക്ഷിച്ചതോടെ തെരുവിൽ ഭിക്ഷ യാചിക്കേണ്ടിവന്ന സാഹചര്യം സ്വന്തം ജീവിതത്തിലുണ്ടെന്നു ഹർജിക്കാരിയായ സൈനബ് പട്ടേലും ചൂണ്ടിക്കാട്ടി. സ്വവർഗവിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടതെന്ന കേന്ദ്ര സർക്കാർ വാദം സുപ്രീം കോടതി നിരാകരിച്ചിരുന്നു.

Top