ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധാനലായ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിരുന്നു. ഈ വകുപ്പ് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആര്‍ത്തവ സമയത്തെ സ്ത്രി പ്രവേശന വിലക്ക്. മൂന്ന് ബി റദ്ദാക്കിയാല്‍ അത് ശബരിമലയെ മാത്രമല്ല മുഴുവന്‍ ക്ഷേത്രങ്ങളെയും ബാധിക്കും.

പത്തിനും അന്‍പതിനിടുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പെടുത്തിയ പ്രവേശന വിലക്ക് ഭരണഘടന നല്‍കുന്ന ആരാധന സ്വാതന്ത്രത്തിന്റെ ലംഘനമാണോ എന്നാണ് കോടതി പരിശോധിച്ചത്. നിയന്ത്രണം ലിംഗ വിവേചനവും തൊട്ടുകൂടായ്മയും ആണെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.

Top