പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസില്‍ സുപ്രീംകോടതി വിധി; ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല

ദില്ലി: പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ല. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണത്തെ തടസ്സപ്പെടുത്താന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.

ഭരണഘടനാ അനുച്ഛേദം 200 അനുസരിച്ച ബില്ലുകളില്‍ അംഗീകാരം ഗവര്‍ണര്‍ തടഞ്ഞുവെയ്ക്കുകയാണെങ്കില്‍ തിരിച്ചയക്കണം. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും വിധി വ്യക്തമാക്കുന്നു. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവനാണ്. ബില്ലുകളിലെ നടപടികളെ ഗവര്‍ണര്‍ക്ക് തടയാന്‍ കഴിയില്ല. ഭരണഘടന നല്‍കുന്ന അധികാരം നടപടിക്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനുള്ളതല്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.

ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അധികാരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിക്ഷിപ്തമാണെന്നും വിധിയില്‍ പറയുന്നു. ബില്ലുകള്‍ ഒപ്പിടാതെയിരിക്കുന്ന കേരള ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് ഈ വിധി പുറത്തുവന്നത്.

Top