സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി

arun jaitley

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അലോക് വര്‍മ്മയെ മാറ്റിയത് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി വിധി പാലിക്കുമെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അലോക് വര്‍മ്മയ്ക്ക് വീണ്ടും സിബിഐ ഡയറക്ടര്‍ പദവി നല്‍കാനും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി.

ഒക്ടോബര്‍ 23ന് അര്‍ദ്ധരാത്രിയിലായിരുന്നു അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സിബിഐ തലപ്പത്തെ തമ്മിലടികളുടെ പേരിലായിരുന്നു തീരുമാനം. അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചുകൊണ്ട് നാഗേശ്വരറാവുവിന് പകരം ചുമതല നല്‍കുകയായിരുന്നു.

തന്നെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം ചോദ്യം ചെയ്ത് അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതി ഇന്ന് വിധി പറഞ്ഞത്.

ജൂലൈ മാസം മുതല്‍ സിബിഐയിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിട്ടും ഒക്ടോബര്‍ 23 ന് രാത്രി അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്തിനാണെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുമായി ആലോചിക്കാതെ എന്തടിസ്ഥാനത്തിലാണ് അലോക് വര്‍മയെ മാറ്റിയത്?. കമ്മറ്റിയുമായി കൂടിയാലോചിക്കുന്നതില്‍ എന്തായിരുന്നു ബുദ്ധിമുട്ട്? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് കേന്ദ്രവിജിലന്‍സ് കമ്മീഷനു വേണ്ടി ഹാജരായ തുഷാര്‍ മെഹ്തയോട് ചോദിച്ചത്.

Top