ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഭരണഘടനായുടെ 35 എ അനുഛേദം പ്രകാരം ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിപിഐഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമി ഭരണഘടനയുടെ 35 എ അനുച്ഛേദം നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതി ഭരണഘടനയുടെ 35 എ റദ്ദാക്കിയാല്‍ സംസ്ഥാന പൊലീസ് സേനയില്‍ കലാപം ഉണ്ടകാനാനുള്ള സാധ്യതയുണ്ടെന്നും രഹസ്യഅന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയിട്ടിണ്ട്.

കാശ്മീരിലെ സ്ഥിര താമസക്കാരെ നിര്‍വചിക്കുകയും സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തുക്കള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ് 35 എ അനുച്ഛേദം. 35 എ അനുച്ഛേദം ഭരണഘടനയുടെ ഭാഗമാക്കിയത് 1954 ല്‍ രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്. ഈ നിയമം കാരണം 1947 ല്‍ പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമിയും മറ്റും വാങ്ങാന്‍ കഴിയുന്നില്ല എന്നും ഹര്‍ജിയില്‍ പറയുന്നു.ആര്‍എസ്എസ് അനുഭാവ സന്നദ്ധ സംഘടന വീദി സിറ്റിസനാണ് ഇത് തുല്യതയുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍. പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഒക്ടോബറിന് ശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ജമ്മുകാശ്മീര്‍ സര്‍ക്കാറിന്റെ ആവശ്യം. ഈ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top