അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

supreame court

ന്യൂഡല്‍ഹി: അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ സഹജഡ്ജിമാര്‍.

വിവിധ മുസ്ലീം സംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുന്നത്. 1994 ല്‍ ഇസ്മയില്‍ ഫാറൂഖി കേസില്‍ മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസായ സ്ഥലത്ത് നിസ്‌കാരമാവാമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷ ബഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തത വരുത്തുന്നത്. സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും ഇത് അയോധ്യ കേസിനെ നേരിട്ട് ബാധിക്കുന്നതാണെന്നും ധവാന്‍ ഹര്‍ജിയില്‍ പറയുന്നു.

വിശാലമായ ഭരണഘടന ബെഞ്ചില്‍ ഈ കേസ് വാദം കേള്‍ക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീം കോടതി സുപ്രധാന നിലപാട് കൈക്കൊളളും. വാദം കേള്‍ക്കേണ്ടതില്ലെന്ന നിലപാട് അംഗീകരിച്ച് മുന്‍ വിധി അംഗീകരിക്കപ്പെട്ടാല്‍ ഇത് അയോധ്യ കേസില്‍ ഹൈന്ദവ സംഘടനകള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കും.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിന് മുമ്പുളള പ്രധാനപ്പെട്ട വിധികളില്‍ അവസാനത്തെ വിധിയാണ് ഇത്. ആധാര്‍, സ്വകാര്യത, സംവരണം, തുടങ്ങി പ്രമുഖ കേസുകളില്‍ ഇതിനോടകം അദ്ദേഹം വിധി പ്രസ്താവിച്ചിരുന്നു.

Top