ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരില്‍ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരില്‍ വരണാധികാരി അനില്‍ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി. മെയര്‍ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു പരാമര്‍ശം. ചരിത്രത്തിലാദ്യമായാണ് ഒരു വരണാധികാരിയെ ചീഫ് ജസ്റ്റിസ് വിചാരണ ചെയ്യുന്നത്.

ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടുവെന്നും വരണാധികാരിയെ വിചാരണചെയ്യേണ്ടതാണെന്നും വാക്കാല്‍ നിരീക്ഷിച്ചിരുന്നു. മസീഹിനോട് 19-ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കവേയാണ് പ്രോസിക്യൂട്ട് ചെയ്യണമെന്ന് പറഞ്ഞത്.

ബാലറ്റ് പേപ്പറുകള്‍ ചൊവ്വാഴ്ച പരിശോധനയ്ക്കായി കൊണ്ടുവരാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിന് പകരം മറ്റൊരു റിട്ടേണിങ് ഓഫീസറെക്കൊണ്ട് വോട്ടുകള്‍ വീണ്ടും എണ്ണിക്കണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചെങ്കിലും ബാലറ്റ് പേപ്പറുകള്‍ പരിശോധിച്ച ശേഷം വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനെ ചൂണ്ടികാട്ടി ‘കുതിരക്കച്ചവടം’ ഗൗരവമുള്ള കാര്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.തിരഞ്ഞെടുപ്പിനെതിരേ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ ഞായറാഴ്ച രാത്രി മേയര്‍ മനോജ് സോങ്കര്‍ രാജിവെച്ചിരുന്നു.

ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു 16 വോട്ടും എ.എ.പി.ക്ക് 12 വോട്ടുമാണ് ലഭിച്ചത്. ചണ്ഡീഗഢിലെ 8 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി പാര്‍ട്ടിയും (എഎപി) കോണ്‍ഗ്രസും ചേര്‍ന്നാണ് ബിജെപിയെ നേരിട്ടത്. 35 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഎപി, കോണ്‍ഗ്രസ് സഖ്യത്തിന് 20 വോട്ടുകളുടെയും ബിജെപിക്ക് 15 വോട്ടുകളുടെയും പിന്തുണയുണ്ടായിരുന്നു. 19 വോട്ടുകളുടെ ഭൂരിപക്ഷം എഎപി, കോണ്‍ഗ്രസ് സഖ്യം അനായാസം മറികടക്കുമെന്ന് വിലയിരുത്തിയ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു പരാജയം. കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി മനോജ് സോങ്കര്‍ മേയറായി ജയിച്ചത്.

Top