ന്യൂഡല്‍ഹി : ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നൽകിയ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണ് എന്നാണ് ശ്രീശാന്തിന്റെ വാദം.
ഐപിഎൽ വാതുവെപ്പ് കേസിൽ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയതുള്ള ശ്രീശാന്തിന്റെ ഹർജി നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ആരോപണങ്ങളിൽ നിന്ന് ശ്രീശാന്ത് പുർണ്ണ മുക്തനല്ല എന്നാണ് ബി.സി.സി.ഐ യുടെ നിലപാട്.
ഒത്തുകളിവിവാദം മൊത്തത്തിൽ പരിശോധിക്കുമ്പോൾ ശ്രീശാന്തിന്റെ പൊരുമാറ്റം അത്ര നല്ലതായിരുന്നോ എന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. ഒത്തുകളിക്കുന്നതിനായി വാതുവെപ്പുകാർ സമീപിച്ച വിവരം എന്തുകൊണ്ട് ശ്രീശാന്ത് ബിസിസിഐയെ അറിയിച്ചില്ല എന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുക.
2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്.