ഗണേഷ ചതുര്‍ഥി ഹര്‍ജി ആഘോഷത്തിന് ഈദ്ഗാഹ് മൈതാനം നൽകിയതിനെതിരെ സുപ്രീം കോടതി അടിയന്തര വാദം കേള്‍ക്കും

ദില്ലി: ബെംഗളൂരുവില്‍ ഗണേശ ചതുർത്ഥി ആലോഷത്തിന് ഈദ് ഗാഹ് മൈതാനം അനുവദിച്ചതിന് എതിരെ നൽകിയ ഹർജിയില്‍ സുപ്രീം കോടതി അടിയന്തര വാദം കേള്‍ക്കും. ജസ്റ്റിസ് ഇന്ദിരാ ബാനർജി, എ.എസ് ഒക്കാ, എം എം സുന്ദ്രഷ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുന്നതിനായി രൂപീകരിച്ചു. ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നാളെയാണ് ആഘോഷമെന്ന് പരാതിക്കാര്‍ അറിയിച്ചതിനെ തുടർന്നാണ് നടപടി.

കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിട്ടത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷത്തിന് ബെംഗളുരു മുനസിപ്പൽ കോർപ്പറേഷനാണ് അനുമതി നൽകിയത്. കർണാടക വഖഫ് ബോർഡാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗൾ ബെഞ്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. എന്നാൽ ഡിവിഷൻ ബെഞ്ച് ആർക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബെംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാദം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന് വിട്ടത്. വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. പ്രദേശത്ത് അനാവശ്യമായ മതസ്പർദ്ധ സൃഷ്ടിക്കുകയാണെന്ന് സിബൽ വാദിച്ചു.

Top