നാളെ പ്രത്യേക സിറ്റിങ്; സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരായ ​ഹർജി സുപ്രീം കോടതിയിൽ

നാഗ്പുർ: പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ​ഹർജി സുപ്രീം കോടതി നാളെ പരി​ഗണിക്കും. നാളെ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജി കേൾക്കുന്നത്. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബഞ്ചാണ് വാദം കേൾക്കുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ജിഎൻ സായിബാബയെ ബോംബെ ഹൈക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സായിബാബയെ ഉടൻ മോചിപ്പിക്കാൻ ജസ്റ്റിസുമാരായ രോഹിത് ദേവ്, അനിൽ പൻസാരെ എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഉത്തരവിട്ടത്. ഇതിനെതിരെയാണ് മഹാരാഷ്ട്രാ സർക്കാരിന്റെ ഹർജി.

ജീവപര്യന്തം തടവിനു ശിക്ഷിച്ച, 2017ലെ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രൊഫ. സായിബാബ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ശാരീരിക വെല്ലുവിളി നേരിടുന്ന സായിബാബ നിലവിൽ നാഗ്പുർ സെൻട്രൽ ജയിലിലാണ്.

സായിബാബയ്‌ക്കൊപ്പം പ്രതി ചേർക്കപ്പെട്ട അഞ്ച് പേരുടെയും അപ്പീലുകൾ ഹൈക്കോടതി അനുവദിച്ചു. ഇതിൽ ഒരാൾ അപ്പീൽ വാദത്തിനിടെ മരിച്ചിരുന്നു.

ഗഡ്ചിരോളിയിലെ വിചാരണക്കോടതിയാണ് സായിബാബയെയും മറ്റ് അഞ്ച് പേരെയും ശിക്ഷിച്ചത്. രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്‌തെന്നായിരുന്നു ഇവർക്കെതിരായ കേസ്. ഐപിസിയിലെ വിവിധ വകുപ്പുകൾ, യുഎപിഎ എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.

Top