അനന്തകാലം ഒരു വ്യക്തിയെ ജയിലിലടക്കാന്‍ കഴിയില്ല; ഇ ഡിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി

ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഡല്‍ഹി മദ്യനയ അഴിമതി കേസിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. വിചാരണത്തടവുകാരനായി ഒരു വ്യക്തിയെ അനന്തകാലം ജയിലിലടക്കാന്‍ കഴിയില്ലെന്നും, ഇത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ പെര്‍നോഡ് റിക്കാര്‍ഡ് ഇന്ത്യയുടെ റീജണല്‍ മാനേജര്‍ ബിനോയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. 13 മാസത്തെ ജയില്‍വാസം അനുഭവിച്ചിട്ടും കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആരോപണങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വാദത്തിനിടെ ജസ്റ്റിസ് ഖന്ന വാക്കാല്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ക്ക് ആളുകളെ ഇത്രയും കാലം മുന്‍കൂര്‍ തടങ്കലില്‍ വയ്ക്കാന്‍ കഴിയില്ല. കേസില്‍ കൂടുതല്‍ പ്രതികളെ ഇനിയും കൊണ്ടുവരാനുണ്ട് എന്നും ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു.

Top