ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയില്‍ സുപ്രീംകോടതിയുടെ സ്റ്റേ

Jacob Thomas

കൊച്ചി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് കോടതിയലക്ഷ്യം നടത്തിയതായി തോന്നുന്നില്ലന്നും, വിമര്‍ശിച്ചത് ജഡ്ജിമാരെയല്ല സംവിധാനത്തെയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കേസ് സുപ്രീംകോടതിയിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.

അതേസമയം കേസില്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ജേക്കബ് തോമസിനോട് ഇന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ജേക്കബ് തോമസ് ഡല്‍ഹിയിലാണെന്നും അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ സമയം നീട്ടി നല്‍കണമെന്ന അപേക്ഷ നല്‍കിയത്.

ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് കേരളാ ഹൈക്കോടതി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഹൈക്കോടതി നടപടിക്കെതിരെയാണ് ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ, കേന്ദ്ര വിജിലന്‍സ് കമീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. എന്നാല്‍, താന്‍ ഹൈക്കോടതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ചില വസ്തുതകള്‍ വിജിലന്‍സ് കമീഷനെ അറിയിക്കുകയാണ് ചെയ്തതെന്നും ആണ് ജേക്കബ് തോമസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. തന്റെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമായി കാണാനാവില്ലെന്നും ഹൈക്കോടതി നടപടികള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Top