സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2022 ലെ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു.

2022ലെ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിച്ചതിന് സിദ്ധരാമയ്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, സംസ്ഥാന മന്ത്രിമാരായ എം.ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തിയ ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ ആറാഴ്ചയ്ക്ക് ശേഷം അടുത്ത വാദം കേള്‍ക്കും.

സംസ്ഥാന ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന കെ.എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ ബെംഗളൂരുവിലെ വസതിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈശ്വരപ്പ 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നായിരുന്നു പ്രക്ഷോഭം. റോഡ് ഉപരോധിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ചാണ് പൊലീസ് അന്ന് കേസെടുത്തത്.

Top