സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ല; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഡൽഹി: ഗവർണർക്കെതിരെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബില്ലുകൾ പിടിച്ചു വെച്ചതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്. ബില്ലുകൾ പിടിച്ചുവെക്കാൻ അവകാശമില്ല. സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി. രണ്ട് വർഷം ബില്ലുകളിൽ ഗവർണർ എന്ത് എടുക്കുകയായിരുന്നുവെന്നും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

7 ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തൽക്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിൻറെ നിലവിലെ ഹർജിയുടെ അടിസ്ഥാനത്തിൽ ഇടപെടാൻ കഴിയില്ല. അതേസമയം ബില്ലുകൾ പിടിച്ചു വെച്ചതിൽ ന്യായീകരണമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി.

പരിഗണനയിലുള്ള പണ ബില്ലിൽ തീരുമാനം എടുക്കാമെന്ന് ഗവർണർക്ക് വേണ്ടി ഹാജരായ എജി കോടതിയെ അറിയിച്ചു. ഗവർണർമാർക്ക് മാർഗ്ഗനിർദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിൻറെ ആവശ്യത്തിൽ അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയത്തിൽ മുഖ്യമന്ത്രിയും ബില്ലവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്താനും കോടതി നിർദേശിച്ചു.

ഗവർണ്ണർ ക്ഷണിച്ചാൽ പോകാൻ മുഖ്യമന്ത്രിക്ക് തടസ്സമുണ്ടോ എന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. സംസ്ഥാനത്തിൻറെ ഹർജിയിൽ ഭേദഗതി വരുത്താൻ കോടതി അനുമതി നൽകി. ഇതിനായി അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. ഗവർണർക്ക് ഭരണഘടന പരമായ ഉത്തരവാദിത്വമുണ്ടെന്നും അത് നിറവേറ്റപ്പെടണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ ചോദ്യം കോടതിയോടും ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

Top