“ലൈഫ്മിഷന്‍ കേസിലെ അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗം”: എം ശിവശങ്കര്‍ സുപ്രീം കോടതിയിൽ

ദില്ലി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവിടരങ്ങിയ ബെഞ്ചിന്റെയാണ് നടപടി. ഇഡിയുടെ സ്റ്റാൻഡിംഗ് കൌൺസൽ വഴി നോട്ടീസ് കൈമാറാനും സുപ്രീം കോടതി നിർദ്ദേശം നൽകി. ഈ മാസം പതിനേഴിനുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്ന് ശിവശങ്കറിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു.തുടർന്ന് ഈ മാസം പതിനേഴിന് തന്നെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

ലൈഫ് മിഷൻ കേസ് രാഷ്ട്രീയലക്ഷ്യത്തോടെ എടുത്തതാണെന്നാണ് ജാമ്യഹർജിയിൽ പറയുന്നത്. മാത്രമല്ല ജാമ്യം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കുറ്റപ്പത്രം സമർപ്പിച്ചു. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. മറ്റൊരു പ്രതിയായ സന്തോഷ് ഈപ്പന്റെ ജാമ്യഅപേക്ഷയെ ഇഡി എതിർത്തില്ലെന്നും ഈ നിലപാടിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും ശിവശങ്കർ വാദിച്ചു. ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതിയില്‍ സമർപ്പിച്ച് ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണെന്നും. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നും ശിവശങ്കർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നു. ശിവശങ്കറിനായി അഭിഭാഷകരായ മനു ശ്രീനാഥ്, സെൽവിൻ രാജ എന്നിവരും സുപ്രീം കോടതിയിൽ ഹാജരായി.

Top