ഹൈദരാബാദ് ഏറ്റുമുട്ടല്‍;വിരമിച്ച ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെലുങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ച് കൊന്ന പ്രതികളെ ഏറ്റമുട്ടലില്‍കൊലപ്പെടുത്തിയ സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ഉന്നത കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകണം അന്വേഷിക്കണ്ടത്. സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്ന് അറിയാം. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ അന്വേഷണത്തിനായി ഞങ്ങള്‍ വെക്കും. അദ്ദേഹം ഡല്‍ഹിയിലിരുന്നുകൊണ്ട് തന്നെ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു.

കേസില്‍ സുപ്രീംകോടതി നാളെയും വാദം കേള്‍ക്കല്‍ തുടരും. അന്വേഷണ കമ്മീഷനെ സുപ്രീംകോടതി നാളെ നിശ്ചയിച്ചേക്കും.

ദിശ കൊലപാതകക്കേസ് പ്രതികളായ നാല് പേര്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം. പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് തെളിവെടുപ്പിനിടെ പൊലീസ് വെടിവെച്ച് കൊന്നത്.

ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

Top