പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി തീരുമാനത്തെ എതിര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ ചോദിച്ചു

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തില്‍ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

Top