സിഇഒ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെയുള്ള ചന്ദ കൊച്ചാറിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുന്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന് വീണ്ടും തിരിച്ചടി. ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയും തള്ളി. നേരത്തെ മുംബൈ ഹൈക്കോടതിയും ചന്ദ കൊച്ചാറിന്റെ ഹര്‍ജി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ രാജിവെച്ചതിനു ശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തള്ളുകയായിരുന്നു.

മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കഴിയില്ലെന്ന് കൊച്ചാറിനു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഉത്തരവില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാങ്കും തൊഴിലുടമയും തമ്മിലുള്ള സ്വകാര്യ കരാറിന്റെ പരിധിയില്‍ വരുന്ന കാര്യമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി 1,875 കോടി രൂപ വായ്പ അനുവദിച്ചെന്ന ആരോപണത്തിന്റെ പേരിലാണ് ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കില്‍ നിന്നും രാജിവെച്ചത്. വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിന്റെ വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു ക്രിമിനല്‍ കേസെടുത്തത്. ഇതുസംബന്ധിച്ച കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയില്‍ ഇഡി നവംബര്‍ അഞ്ചിനായിരുന്നു സമര്‍പ്പിച്ചത്.

Top