തട്ടിപ്പ് കേസ്: നടി ലീന മരിയ പോളിന്റെ ജാമ്യ അപേക്ഷ തള്ളി സുപ്രീം കോടതി

ദില്ലി: സുകേഷ് ചന്ദ്രശേഖര്‍ സൂത്രധാരനായ 200 കോടിയുടെ തട്ടിപ്പ് കേസില്‍ കൂട്ടുപ്രതിയായ നടി ലീനാ മരിയാ പോളിന്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അനിരുദ്ധാബോസ്, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ലീനക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്നും ലീന അറിയാതെ അക്കൗണ്ടില്‍ പണം എങ്ങനെ എത്തിയെന്നും വാദത്തിനിടെ കോടതി ചോദിച്ചു.

വമ്പന്‍ തുകളാണ് അക്കൗണ്ടില്‍ എത്തിയത്. ഭര്‍ത്താവ് നടത്തിയ തട്ടിപ്പില്‍ ലീന കൂട്ടാളിയാണെന്നും നിലവില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിയില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സുകേഷ് നടത്തിയ തട്ടിപ്പില്‍ ലീനയ്ക്ക് ബന്ധമില്ലെന്നും രണ്ടര കൊല്ലമായി ജില്ലയില്‍ കിടക്കുന്ന സാഹചര്യം കണക്കിലെടുക്കമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈക്കാര്യം പരിഗണിച്ചില്ല.

ലീനയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷകരായ പോള്‍ ജോണ്‍ എഡിസണ്‍,ആനന്ദ് മാലിക്, കനികാ കപൂര്‍ എന്നിവര്‍ ഹാജരായി. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ് .വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

Top