കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതി; രാജ്പഥ് വികസനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കോടികള്‍ ചെലവഴിക്കുന്ന രാജ്പഥ് വികസനം അടിയന്തര ആവശ്യമല്ലാത്തതിനാല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 20000 കോടി ചെലഴിച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ രാജ്പഥ് വികസിപ്പിക്കുന്നത്.

പുതിയ പാര്‍ലമെന്റ്, പ്രധാനമന്ത്രിയുടെ വസതി, ഉദ്യോഗസ്ഥര്‍ക്കുള്ള കെട്ടിടം എന്നിവയുള്‍പ്പെടുന്ന ബൃഹദ് പദ്ധതിയാണ് രാജ്പഥ് വികസനം. രാജീവ് സുരി എന്നയാളാണ് പരാതിയുമായി കോടതിയിലെത്തിയത്. പരാതിക്കാരന്റെ സമാനമായ പരാതി സുപ്രീം കോടതിയില്‍ ഉണ്ടെന്നും ഡ്യൂപ്ലിക്കേറ്റ് പരാതിയുടെ ആവശ്യമില്ലെന്നും സുപ്രീം കോടതി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Top