വസ്ത്രം ധരിച്ചിരിക്കെ മാറിടത്തില്‍ തൊട്ടാല്‍ കുറ്റമല്ല; ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.

വസ്ത്രം ധരിച്ചിരിക്കെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്.

ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കണിക്കേണ്ടതെന്ന നിര്‍ണായക പരാമര്‍ശമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്.

വിവാദ ഉത്തരവില്‍ ബോംബെ ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമത്തിന്റെ ഗണത്തില്‍പ്പെടുത്തി പോക്‌സോ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. പോക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നായിരുന്നു കോടതി വിധി. 31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ മാറിടത്തില്‍ കയറിപ്പിടിച്ച കേസില്‍ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബഞ്ചിന്റേതാണ് ഈ വിവാദ പരാമര്‍ശം.

പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയുടെ ശരീരത്തില്‍ പിടിക്കുന്നത് വസ്ത്രം മാറ്റിയിട്ടില്ലെങ്കില്‍ അതും ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിയെ പോക്‌സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷക്കായിരുന്നു ജഡ്ജി വിധിച്ചത്.

Top