ന്യൂഡല്‍ഹി:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയെ തലസ്ഥാന നഗരിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവ്. തുടര്‍ ചികിത്സകള്‍ക്കായി പെണ്‍കുട്ടിയെ ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്ന് എയിംസിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ദീപക് ഗുപ്തയുടെയുടെയും അനിരുദ്ധ ബോസിന്റെയും ബെഞ്ചാണ് ഉത്തരവിറക്കിയത്.
മികച്ച ചികിത്സയാണ് പെണ്‍കുട്ടിക്ക് കിട്ടുന്നതെന്നും തല്‍ക്കാലം ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്നും കുടുംബാംഗങ്ങള്‍ കോടതിയെയും അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പെണ്‍കുട്ടിയെ ഉടന്‍ ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് തല്‍ക്കാലം സുപ്രീംകോടതി മരവിപ്പിച്ചിരിക്കുകയായിരുന്നു.
അതിനിടെ, വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനില ഗുരതരമായി തുടരുകയാണെന്ന് ആശുപത്രിഅധികൃതര്‍ അറിയിച്ചു.
അതിനിടെ ഉന്നാവോ പീഡനക്കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ഡല്‍ഹിയിലെത്തിച്ചു. ഇന്നലെ രാത്രിയാണ് സെന്‍ഗറിനെയും സഹായിയും കേസിലെ പ്രതിയുമായ ശശി സിങ്ങിനെയും യുപിയിലെ സീതാംപുര്‍ ജയിലില്‍നിന്നു ഡല്‍ഹിയിലേക്കു കൊണ്ടുവന്നത്. പെണ്‍കുട്ടിയുടെ ജീവനു ഭീഷണി നില്‍ക്കുന്നതും പ്രതിയുടെ രാഷ്ടീയ സ്വാധീനവും പരിഗണിച്ചുകൊണ്ട് ഉന്നാവോ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഡല്‍ഹി തീസ് ഹസാരി കോടതിയിലേക്കു മാറ്റിയിരുന്നു.
അതേസമയം കുല്‍ദീപ് സിങ് സെന്‍ഗറിനെയും മറ്റൊരു പ്രതിയായ അതുല്‍ സേംഗറെയും സീതാംപുര്‍ ജയിലിലെത്തി സിബിഐ ചോദ്യം ചെയ്തിരുന്നു.സിബിഐ സംഘം അപകടം നടന്ന സ്ഥലം വീണ്ടും പരിശോധിക്കുകയും കൂടാതെ പെണ്‍കുട്ടിയുടെ ഉന്നാവോയിലെ വീട്ടിലെത്തുകയും ചെയ്തിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സിബിഐക്ക് ഏഴ് മുതല്‍ 14 ദിവസം വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.അതിനിടെ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ തോക്ക് ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയും അഭിഭാഷകനും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാര്‍ ജൂലൈ 30-നാണ് അപകടത്തില്‍പ്പെട്ടത്.