വിവാഹം കഴിച്ചതിന് പിരിച്ചുവിട്ടു; ആര്‍മി നഴ്‌സിന് കേന്ദ്രം 60ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: സര്‍വ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നും ആര്‍മി നഴ്‌സിനെ പിരിച്ചുവിട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ആര്‍മി നഴ്‌സിങ് സര്‍വീസില്‍നിന്നും പിരിച്ചുവിടപ്പെട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എട്ട് ആഴ്ചയ്ക്കകം കുടിശകയടക്കം 60 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതി ഉത്തരവ്. 1988 ല്‍ വിവാഹശേഷം സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട സെലീന ജോണിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വനിത നഴ്‌സിങ് ഓഫിസറെ പിരിച്ചുവിട്ട നടപടി ലിംഗ വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീ വിവാഹിതയായതിനാല്‍ ജോലിയില്‍ നിന്നും പിരിച്ച് പിടുന്നത് ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണ്. ലിംഗാധിഷ്ഠിത പക്ഷപാതം ഭരണഘടനാ വിരുദ്ധമാണ്. പുരുഷാധിപത്യ വ്യവസ്ഥ മനുഷ്യന്റെ അന്തസ് ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2012ല്‍ ആംഡ് ഫോഴ്സ് ട്രൈബ്യൂണലിനെ സെലീന സമീപിച്ചിരുന്നു. ട്രൈബ്യൂണല്‍ സെലീനയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു.

എന്നാല്‍ 2019ല്‍ ഈ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ട്രൈബ്യൂണല്‍ വിധിയില്‍ ഒരു ഇടപെടലും ആവശ്യമില്ലെന്നു ബെഞ്ച് വ്യക്തമാക്കി. വിവാഹത്തിന്റെ പേരില്‍ മിലിട്ടറി നഴ്സിങ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ 1977ല്‍ കൊണ്ടുവന്ന നിയമം 1995ല്‍ പിന്‍വലിച്ചതായും കോടതി ചൂണ്ടിക്കാട്ടി. ആര്‍മി നഴ്‌സിങ് സര്‍വീസില്‍ ലഫ്റ്റനന്റ് ആയിരുന്ന ഉദ്യോഗസ്ഥ, കരസേന ഓഫിസറെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഇവരെ കാരണം പോലും ചോദിക്കാതെ ജോലിയില്‍നിന്ന് പറഞ്ര്‍ുവിട്ടത്. വിവാഹം കഴിച്ചാല്‍ നിയമനം റദ്ദാക്കുമെന്ന കരസേന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ഈ വാദം തള്ളിയാണ് കോടതി ഉത്തരവിട്ടത്.

Top