വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്ര നിരോധനം പഠിക്കാനായി വിദഗ്ദ്ധ സമിതി

ന്യൂഡല്‍ഹി : വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച് പഠിക്കാന്‍ സുപ്രിം കോടതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കി. കേന്ദ്രപരിസ്ഥിതി സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ഉപരിതലഗതാഗത മന്ത്രാലയത്തിന്റെയും കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാകും.

ബദല്‍ യാത്രാപാത ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയോട് സുപ്രിം കോടതി നിര്‍ദേശിച്ചു. എല്ലാവര്‍ക്കും സമിതിക്ക് മുമ്പാകെ അഭിപ്രായം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

വിഷയത്തെകുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കണമെന്ന നിര്‍ദേശം അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് കോടതിയെ അറിയിച്ചത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്ര പരിസ്ഥിതിക്ക് എത്രത്തോളം ആഘാതം സൃഷ്ടിക്കുന്നെന്ന് വിദഗ്ധ സമിതി പരിശോധിക്കേണ്ടതുണ്ടെന്നും അറ്റോര്‍ണി കോടതിയില്‍ വ്യക്തമാക്കി.

രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒന്‍പത് വര്‍ഷം കഴിഞ്ഞതായും അറ്റോര്‍ണി ചൂണ്ടിക്കാട്ടി. വനമേഖലയ്ക്ക് കാര്യമായ പരിസ്ഥിതി ആഘാതം ഉണ്ടെങ്കില്‍ ബദല്‍ പാതകളുടെ സാധ്യത ആരായാവുന്നതാണെന്നും വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

Top