ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ബോട്ട് ഉടമയ്ക്കും നല്‍കേണ്ട നഷ്ട പരിഹാര തുക ഇറ്റലി കെട്ടിവച്ചാല്‍ മാത്രമേ കേസിലെ നടപടി അവസാനിപ്പിക്കു എന്ന് സുപ്രീം കോടതി. 10 കോടി രൂപ ആണ് ഇറ്റലി കെട്ടി വയ്‌ക്കേണ്ടത്. പണം കെട്ടിവച്ചാല്‍ നാവികര്‍ക്ക് എതിരായ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെ ആണ് 10 കോടി നഷ്ടപരിഹാരം ആയി ഇറ്റലി സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്. രാജ്യാന്തര ട്രിബ്യുണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് ഇറ്റലി നഷ്ടപരിഹാരം നല്‍കുന്നത്. ഈ തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അക്കൗണ്ടില്‍ ഇറ്റലി നിക്ഷേപിക്കണം. തുടര്‍ന്ന് തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍ കെട്ടി വയ്ക്കണം. ഇതിന് ശേഷമേ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ഇന്ത്യ ആണ് സ്വീകരിക്കേണ്ടത് എന്നും ഇറ്റലി സുപ്രീംകോടതിയെ അറിയിച്ചു. വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാം എന്ന് വ്യക്തമാക്കിയാതായി കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതം ആണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ലഭിക്കും.